ദാരിദ്ര്യത്തേയും പട്ടിണിയേയും തോൽപിച്ച് ബധിരനും മൂകനുമായ സജി ആകാശത്തിന്റെ വിതാനങ്ങളിലേക്ക് പറന്നുയരുമ്പോൾ ഒരു പൊൻതൂവൽ കൂടി വന്നു ചേർന്നിരിക്കുന്നു ….. അപൂർവങ്ങളായ വിജയകഥകൾ എഴുതിയ ഇന്ത്യൻ യുവാക്കളെ ആദരിക്കുന്നതിന്റെ ഭാഗമായി നടൻ ഋതിക്റോഷന്റെ നേതൃത്വത്തിൽ ഡിസ്കവറി ചാനൽ സജിയെ ആദരിച്ചു. മാത്രമല്ല സജിയുടെ കഥ സിനിമയാകാനും പോകുന്നു.
സജിയ്ക്ക് വിമാനത്തിനോടുള്ള ഇഷ്ടം ഇന്നും ഇന്നലെയും തുടങ്ങിയതല്ല….ഹൈറേഞ്ചിലെ തോട്ടത്തിൽ മരുന്ന് അടിക്കാൻ കൊണ്ടുവന്നപ്പോളാണ് തൊടുപുഴക്കാരനായ സജി ഹെലികോപ്റ്റർ ആദ്യമായി കാണുന്നത്. അതിൽ ഒന്ന് കയറണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പറയാൻ സജിയ്ക്ക് ആകുമായിരുന്നില്ല. എന്നാൽ സിഖുകാരായ ഓപ്പറേറ്റർമാർക്ക് സജിയുടെ ആഗ്രഹം മനസിലാക്കാൻ ഒരുപാട് സമയം വേണ്ടിവന്നില്ല. അങ്ങനെ അന്ന് സജി തന്റെ ആഗ്രഹം സാധിച്ചു, അവരുടെ അഡ്രസ്സും എഴുതി വാങ്ങിയിരുന്നു. പിന്നീട് വർഷങ്ങൾക്കു ശേഷം സജി അവരെ അന്വേഷിച്ച് യാത്ര തിരിച്ചു, കണ്ടെത്തുകയും ചെയ്തു. സജി എത്രത്തോളം വിമാനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു എന്ന് മനസിലാക്കിയ സിഖുകാർ സജിയ്ക്ക് വിമാനങ്ങളുടെ കാര്യങ്ങൾ എല്ലാം അടങ്ങിയ ഒരു ബുക്കും കുറച്ച് സാധനങ്ങളും കൊടുത്തുവിട്ടു.
പക്ഷെ ഏഴാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള സജിയ്ക്ക് മുഴുവൻ ഇംഗ്ലീഷ് നിറഞ്ഞ ആ ബുക്ക് വലിയൊരു വെല്ലുവിളിയായിരുന്നു.. എന്നാൽ തന്റെ അർപ്പണമനോഭാവംകൊണ്ട് ആ ബുക്കിൽ എഴുതിയത് വായിക്കാൻ സജി ഇംഗ്ലീഷ് പഠിച്ചു.
പിന്നീട് പോരാട്ടത്തിന്റെ വർഷങ്ങൾ ആയിരുന്നു. ഇതിനിടയിൽ സജിയ്ക്ക് താങ്ങും തണലുമായി മരിയ സജിയുടെ ജീവിതത്തിലേക്ക് കടന്നു വന്നു.. അവർക്ക് ജോഷ്വ എന്ന മകനും ജനിച്ചു…
സജിയുടെ സ്വപ്നങ്ങൾക്ക് പയ്യെ പയ്യെ ചിറക് മുളക്കാൻ തുടങ്ങി… സജിയെ സമൂഹം തിരിച്ചറിഞ്ഞ് തുടങ്ങി.. തന്റെ ആശയങ്ങൾ മറ്റുള്ളവരോട് പങ്കുവയ്ക്കാൻ സജിയ്ക്ക് കഴിയില്ല.., മറ്റുളവർ എന്താണ് പറയുന്നതെന്നും മനസിലാക്കാൻ അദ്ദേഹത്തിന് സാധിക്കില്ല.. പക്ഷെ സജിയുടെ ആഗ്രഹത്തിന് മേൽ ഇതൊന്നും ഒരു തടസമല്ല.. സജിയ്ക്ക് വേണ്ടി സംസാരിക്കാൻ ഇന്ന് രണ്ടു നാവുകളും കേൾക്കാൻ നാല് ചെവികളുമുണ്ട് തട്ടകുഴയിലെ വീട്ടിൽ…
സജിയുടെ ജീവിതം കഥയാകുന്ന സിനിമയിൽ വിനീത് ശ്രീനിവാസനാണ് നായകനായി എത്തുക. സന്തോഷ് ഏച്ചിക്കാനത്തിന്റേതാണ് തിരക്കഥ.
Photo Courtesy:Google/images may be subjected to copyright
Leave a Reply